ഇന്ത്യയിലെ ഹജ്ജ് തീർഥാടകർക്കുള്ള ഒന്നാം ഘട്ട വിമാന സർവീസുകൾ മെയ് 21ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള സർവീസുകൾ ജൂൺ ഏഴിനായിരിക്കും ആരംഭിക്കുക. അതേസമയം ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ അവസാനവാരമാണ് ഈ വർഷത്തെ ഹജ്ജ്. ജൂൺ 22ഓടെ പൂർത്തിയാകുന്ന രീതിയിലാണ് ഹജ്ജ് വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇതിനുള്ള വിദേശ തീർഥാടകർ മെയ് 21ന് സൗദിയിൽ എത്തിത്തുടങ്ങും. കർമങ്ങൾ അവസാനിച്ച് ജൂലൈ രണ്ടിന് തീർഥാടകർ ഇന്ത്യയിലേക്ക് മടങ്ങും. കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ രണ്ടാം ഘട്ടത്തിലേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതുവരെ 19,025 പേരാണ് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്.
ജൂൺ ഏഴ് മുതൽ 22 വരെ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുമാണ് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. ജൂലൈ 13ന് ഇവർ കേരളത്തിലേക്ക് മടങ്ങിയെത്തും. അതേസമയം കേന്ദ്ര വ്യോമയാന മന്ത്രാലയം ഹജ്ജ് സർവീസിനുള്ള ടെണ്ടർ ക്ഷണിച്ചതായി അറിയിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി 1,38,761 തീർഥാടകരാണ് സർവീസ് നടത്തുന്നത്. കൂടാതെ കേരളത്തിൽ നിന്നും 13,300-ഓളം തീർഥാടകരും ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്നുണ്ട്. ഇതിൽ കരിപ്പൂരിൽ നിന്നു മാത്രം 8300-ഓളം തീർഥാടകരാണുള്ളത്.