കൊച്ചി: ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പൂർത്തിയായ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ആദ്യ ഗർഡർ ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകൾക്കു മുകളിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ സ്ഥാപിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമിച്ച 170 ടൺ ഭാരമുള്ള യു ഗർഡർ മൾട്ടി ആക്‌സിൽ ട്രെയിലർ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന്് ഹെവി ഡ്യൂട്ടി ക്രയിൻ ഉപയോഗിച്ച് ഉയർത്തിയാണ് തൂണുകളിലെ പിയർ ക്യാപ്പിൽ ഉറപ്പിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേ പാതയിലുള്ള തൂണുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ തുടരും.
ഇതേവരെ സെസ്, ആലിൻചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിർമാണം പൂർത്തിയായി. 18 തൂണുകളിൽ പിയർ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകൾക്കുള്ള 260 പൈലുകളും ഉൾപ്പെടെ മൊത്തം 1135 പൈലുകളുടെ നിർമാണവും പൂർത്തിയായി.
കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ ഗർഡറുകളുടെയും പിയർ ക്യാപുകളുടെയും നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. 100 യു ഗർഡറുകളുടെയും 72 ഐ ഗർഡറുകളുടെയും 100 പിയർ ക്യാപുകളുടെയും നിർമാണം ഇതേവരെ പൂർത്തിയായിട്ടുണ്ട്. വൈഡക്ട് പൂർത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിർമാണത്തിനുള്ള ടെണ്ടറിംഗ് നടപടികളും പുരോഗമിക്കുകയാണ്.





