ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപകനുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 8.56-ഓടെ മരണം സംഭവിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്.
ആരോഗ്യനില മോശമായതോടെ കഴിഞ്ഞ ഒന്നര മാസമായി ഷിബു സോറൻ വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെ ഹേമന്ത് സോറൻ പിതാവിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പിതാവിൻ്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ രാഷ്ട്രീത്തിൽ ഒരു അവിഭാജ്യഘടകമായിരുന്ന ഷിബു സോറൻ മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിട്ടുണ്ട്. 8 തവണ പാർലമെൻ്റിലെത്തി. കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിക്കുകയും ചെയ്തു. 1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഷിബു സോറൻ കടന്നുവന്നത്. കർഷകൻ്റെ സമരങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗപ്രവേശനം. 1972ൽ ജാർഖണ്ഡ് മുക്തി മോർച്ച എന്ന സംഘടനയുണ്ടാക്കി. 38 വർഷക്കാലം സംഘടനയെ നയിച്ചിരുന്നു. നിലവിൽ രാജ്യസഭാംഗമായ ഷിബു സോറൻ ആരോഗ്യം മോശമായതോടെയാണ് പാർട്ടിയുടെ കടിഞ്ഞാൺ മകനെ ഏൽപിച്ചത്.