താമരശ്ശേരി : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വെട്ടേറ്റ് തലയോടിക്ക് പൊട്ടൽ വന്നെങ്കിലും മുറിവ് ആഴത്തിലുള്ളതായിരുന്നില്ല
രോഗം ബാധിച്ചു മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ പിതാവ് സനൂപാണ് മകളെ ചികിൽസിച്ച ഡോക്ടറെ വെട്ടിയത്. കുഞ്ഞിന് മതിയായ ചികിൽസ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. എന്റെ മകളെ കൊന്നവനല്ലേ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
സനൂപിനെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടു മക്കളുമായാണ് ഇയാൾ എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടർ വിപിനെ വെട്ടുകയായിരുന്നു.
മരിച്ച അനയയെ ആദ്യം പ്രവേശിപ്പിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് നില വഷളായതോടെ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിൻറെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.