തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പൊടിപൊടിക്കുന്നതിനിടെ സിപിഎമ്മിന് കനത്ത ആഘാതമായി സിപിഎം നേതാവ് എ.പത്മകുമാറിൻ്റെ അറസ്റ്റ്. ശബരിമല സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വച്ചു നടന്ന ചോദ്യം ചെയ്യല്ലിന് ശേഷം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന അന്വേഷണസംഘം എൻ.വാസുവിന് പിന്നാലെ പത്മകുമാറിനെ കൂടി അറസ്റ്റ് ചെയ്തതോടെ ശബരിമല സ്വർണക്കവർച്ച കേസിൽ സിപിഎം പാടെ പ്രതിരോധത്തിലായിരിക്കുകയാണ്.
2019ൽ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിൻറെ അറസ്റ്റ്. മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന പത്മകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പത്മകുമാറിനെ മെഡിക്കൽ ചെക്കപ്പിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിക്കും. അതിനു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക എന്നാണ് സൂചന.
സ്വർണപ്പാളികൾ മോഷണം പോയ കേസിൽ ബോർഡിലെ ഉന്നതരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് നിഗമനത്തിലേക്ക് പോറ്റിയുടെ മൊഴിയോടെ അന്വേഷണസംഘമെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരും മറ്റു പലരുടേയും സാക്ഷിമൊഴികളും എൻ.വാസുവിനും പത്മകുമാറിനും എതിരായിരുന്നു. പത്മകുമാർ ഏതു നിമിഷവും അറസ്റ്റിലാവും എന്ന അഭ്യൂഹം ആഴ്ചകളായി അന്തരീക്ഷത്തിലുണ്ടായിരുന്നു. നിലവിൽ കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ.
ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ് ഐ ആർ. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്. 2019 ൽ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്. മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ.വാസു സ്വർണപാളി കേസിൽ മൂന്നാം പ്രതിയാണ്. സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം തുടരും. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്.




