ജസീന്ത ആർഡേൻ ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പിന്നാലെ പുതിയ പ്രധാമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സ്ഥാനമേൽക്കും. ലേബർ പാർട്ടിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞായറാഴ്ച നടക്കുന്ന യോഗത്തിൽ 44കാരനായ ഹിപ്കിൻസ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. അതേസമയം ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും പദവിയുമാണിതെന്ന് ക്രിസ് ഹിപ്കിൻസ് പ്രതികരിച്ചു.
2008ലാണ് ഹിപ്കിൻസ് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറിൽ കോവിഡിന്‍റെ ചുമതലയുള്ള മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഹിപ്കിൻസ് ജനപ്രിയനായി മാറി. ഫെബ്രുവരി ഏഴിനായിരിക്കും ന്യൂസിലൻഡ് പ്രധാനമന്ത്രിസ്ഥാനവും ലേബർ പാർട്ടി നേതൃസ്ഥാനവും ജസീന്ത രാജിവയ്ക്കുക.
അതേസമയം 2023 ഒക്ടോബർ 14ന് ന്യൂസിലൻഡിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്, കോവിഡ് മഹാമാരി, വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനം തുടങ്ങിയ നിർണായക മുഹൂർത്തങ്ങളിൽ ന്യൂസിലൻഡിനെ കൈ പിടിച്ചുയർത്തിയത് ജസീന്ത ആർഡേൻ ആണ്. കൂടാതെ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഭരണാധികാരിയെന്ന നിലയിലും അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ വനിത എന്നിങ്ങനെയുമുള്ള ബഹുമതികളും ജസീന്ത സ്വന്തമാക്കിയിട്ടുണ്ട്.