സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി കീഴ്താടിയെല്ലിൻ്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ ഡെൻ്റൽ കോളജിലെ ഓറല്‍ ആൻഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് മെഡിക്കല്‍ കോളജില്‍ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗി സുഖം പ്രാപിച്ചു വരുന്നു.
കീഴ്താടിയെല്ലിലെ ട്യൂമര്‍ കാരണം കീഴ്താടിയെല്ലും അതിനു അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. പകരം പുതിയ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ട്യൂമര്‍ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിളൊട്ടിയിരിക്കുകയും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാധ്യത തേടിയത്. ചെന്നൈയിലെ ലാബില്‍ സി ടി സ്‌കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആര്‍ട്ടിഫിഷ്യല്‍ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തിയത്.
മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവര്‍ത്തനവും സാധ്യമാകുന്ന ഞെരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതയാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാൻ സാധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ ഒ.എം.എഫ്.എസ്. മേധാവി ഡോ. എസ്. മോഹന്റെയും അനസ്‌തേഷ്യാ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ദീപ്തി സൈമണ്‍, ഡോ. ബോബി ജോണ്‍, ഡോ. പി.ജി. ആന്റണി, ഡോ. ജോര്‍ജ് ഫിലിപ്പ്, നഴ്‌സുമാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.