ദുബായ്: യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപതട്ടിപ്പായ ദുബായ് ബ്ലൂചിപ്പ് കേസിലെ മുഖ്യപ്രതി 18 മാസത്തിന് ശേഷം ഇന്ത്യയിൽ പിടിയിലായി. ഇന്ത്യക്കാരനായ രവീന്ദ്രനാഥ് സോണിയെയാണ് ഡെറാഡൂണിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ ദില്ലി നിവാസിയായ അബ്ദുൾ കരീം നോയിഡ പൊലീസിന് നൽകിയ അന്വേഷണത്തിലാണ് ഇയാളിപ്പോൾ പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ 44-കാരനായ സോണിക്ക് വേണ്ടി കാടിളക്കി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. എങ്കിലും ഇയാളുമായി ബന്ധമുള്ള ഫോണ് നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം തുടർന്നു. ഒടുവിൽ അതിലൊരു നമ്പർ നൽകി സ്വിഗ്ഗിയിലെ ഫുഡ് ഓർഡർ തപ്പി പോയ പൊലീസ് സോണിയെ പൊക്കുകയായിരുന്നു
ആരാണ് രവീന്ദ്ര നാഥ് സോണി?
ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിൻറെ ഉടമയായിരുന്ന രവീന്ദ്രനാഥ് സോണി വമ്പൻ നിക്ഷേപതട്ടിപ്പ് നടത്തിയാണ് ദുബായിൽ നിന്നും മുങ്ങിയത്. വൻ വരുമാനം വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ പണമാണ് സോണി തട്ടിയെടുത്തത്. ബർ ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ്, 18 മാസത്തേക്ക് കുറഞ്ഞത് 10,000 യുഎസ് ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 3 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം 36 ശതമാനമോ “ഗ്യാരണ്ടീഡ്” റിട്ടേൺ എന്നാണ് പരസ്യം നൽകിയത്.
ആദ്യം പണം നിക്ഷേപിച്ചവർക്കെല്ലാം കൃത്യമായി വിഹിതം വന്നിരുന്നു. ഇതോടെ കൂടുതൽ പേർ നിക്ഷേപവുമായി എത്തി. എന്നാൽ 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചു, പിന്നാലെ പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ പറ്റാതെയായി. ഇതോടെ ഇന്ത്യൻ പ്രവാസികൾ അടക്കമുള്ള നൂറുകണക്കിന് യുഎഇക്കാർക്ക് 100 മില്യൺ യുഎസ് ഡോളറിലധികം (902 കോടിയോളം രൂപ) നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. ചെക്കുകൾ മടങ്ങിത്തുടങ്ങിയതിന് പിന്നാലെ ബ്ലൂചിപ്പ് ഗ്രൂപ്പ് ഓഫീസ് ഒറ്റരാത്രികൊണ്ട് അടച്ചു. രവീന്ദ്രനാഥ് അടക്കമുള്ള ജീവനക്കാരെയും കാണാതായി.
ജനുവരി 5 ന് ദില്ലി നിവാസിയായ അബ്ദുൾ കരീം നൽകിയ പരാതിയെ തുടർന്നാണ് രവീന്ദ്രനാഥിൻറെ അറസ്റ്റ്. 1.6 മില്യൺ ദിർഹം ( ഏകദേശം 4 കോടി രൂപ ) നിക്ഷേപിക്കാൻ സോണി തന്നെയും ദുബായിൽ ജോലി ചെയ്യുന്ന മകൻ തൽഹയെയും പ്രേരിപ്പിച്ചതായി കരീം ആരോപിക്കുന്നു. ഒരു വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. പണം നിക്ഷേപിച്ചെങ്കിലും തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. പരാതിയിൽ അന്വേഷണം ആരംഭിച്ചെങ്കിലും രവീന്ദ്രനാഥിനെ കുറിച്ച് കഴിഞ്ഞ 18 മാസമായി വിവരമൊന്നുമില്ലായിരുന്നു.
എന്നാൽ നവംബർ 30 -ന് ഡെറാഡൂണിൽ വെച്ചാണ് രവീന്ദ്രനാഥിനെ കാൺപൂർ പോലീസ് അറസ്റ്റ് ചെയ്യു. രവീന്ദ്രനാഥി തൻറെ ഒളിയിടത്തേക്ക് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതായിരുന്നു അറസ്റ്റിലേക്ക് നയിച്ചതെന്ന് കാൺപൂർ പോലീസ് വ്യക്തമാക്കി. ഭക്ഷണ ഓർഡർ പിന്തുടർന്ന് രവീന്ദ്രനാഥിൻറെ ഒളിയിടം കണ്ടെത്തുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.




