കുവൈറ്റിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്ന തീർത്ഥാടകർ 28 ന് മുൻപേ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. കൂടാതെ ഇതിന് മുൻപ് ഹജ്ജ് നിർവഹിക്കാത്തവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഒതൈബി പറഞ്ഞു.
രജിസ്ട്രേഷൻ രീതി
http://hajj-register.awqaf.gov.kw എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. രജിസ്റ്റര്‍ ചെയ്തവർക്ക് സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള പൂർണമായ വിശദാംശങ്ങളടങ്ങിയ സന്ദേശങ്ങൾ ലഭിക്കും. ശേഷം അപേക്ഷകന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. അതേസമയം രജിസ്റ്റർ ചെയ്തവരിൽനിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർഥാടകരെ തിരഞ്ഞെടുക്കുക.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഞ്ചു ദിവസത്തെ സമയം അനുവദിക്കുമെന്ന് അൽ ഒതൈബി കൂട്ടിച്ചേർത്തു. ജനുവരി 29 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. ആറു ദിവസത്തിനുള്ളിൽ 24,000 അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ എത്ര അപേക്ഷകരാണ് ഉണ്ടായിരുന്നതെന്ന് 28ന് ശേഷം മാത്രമേ വ്യക്തമാക്കുവെന്നും അൽ ഒതൈബി അറിയിച്ചു. നറുക്കെടുപ്പിനുശേഷം യോഗ്യരായവരെ എസ്എം.എസ് വഴിയായിരിക്കും അറിയിക്കുകയെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽനിന്ന് 8000 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അവസരം.