കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം എന്നാണ് നോട്ടീസിൽ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ നടനും അമ്മ ഭാരവാഹിയുമായ ടിനി ടോമിനെതിരെയുള്ള അൻസബിയുടെ പരാതി പരിശോധിക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അൻസിബയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച ഇവരുടെ പരാതികൾ അമ്മ നേതൃത്വം കേൾക്കും. അമ്മയിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ നേരിട്ട് കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചത്. അമ്മയിലെ ചേരിപ്പോര് പൊതുസമൂഹത്തിൽ ചർച്ചയായതോടെ സംഘടനയാകെ പ്രതിരോധത്തിലാണ്.
അതേസമയം അമ്മ നേതൃത്വത്തിന് മുൻപിലേക്ക് ഇനിയില്ലെന്നാണ് അൻസിബയുടെ നിലപാട്. തൻ്റെ പരാതികൾ നേരത്തെ തന്നെ അമ്മ നേതൃത്വത്തിന് മുൻപിൽ ഉന്നയിച്ചെങ്കിലും അവയെ അവഗണിക്കുന്ന നിലപാടാണ് അവർ അന്ന് സ്വീകരിച്ചതെന്നും അൻസിബ പറയുന്നു. തനിക്ക് നിലവിലെ നേതൃത്വത്തിന് പുറത്തുള്ള ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബ ആവശ്യപ്പെടുന്നത്. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി ഇതിനായി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.


