സിനിമാ പ്രൊമോഷൻ്റെ ഭാഗമായെത്തിയ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട് സ്വകാര്യ മാളിലാണ് സംഭവം. അതിക്രമത്തിന് ഇരയായവരിൽ ഒരാൾ അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു. പിന്നീട് തങ്ങൾ നേരിട്ട ദുരനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് വിഷയം ചർച്ചയായത്.
പ്രമോഷൻ പരിപാടിക്ക് ശേഷം പോകാാനൊരുങ്ങുമ്പോൾ തനിക്കും സഹപ്രവർത്തകയ്ക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ താൻ ഞെട്ടിത്തരിച്ചുപോയെന്നും തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലെന്നും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി കുറിച്ചിരിക്കുന്നു.
സംഭവത്തിൽ നടിയിൽ നിന്നോ സിനിമയുടെ അണിയറ പ്രവര്‍ത്തകരിൽ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
നടിയുടെ പോസ്റ്റ് ഇങ്ങനെ:
‘ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു, എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ team മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്, തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…’