ഫ്ലാറ്റുകൾ വില്ലകൾ എന്നിവിടങ്ങളിൽ അനധികൃതമായി താമസക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുകയോ, ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുകയോ, കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുകയോ ചെയ്യുന്നതിന് വിലക്കുണ്ട്. ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കുമെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.
ഒരു കുടുംബത്തിന് അനുയോജ്യമായ വിധം വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിച്ചാൽ അഗ്നിബാധയ്ക്കു കാരണമാകാം. പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിച്ചാൽ സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും നഗരസഭ ഓർമിപ്പിച്ചു. ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുംവിധം കെട്ടിടത്തിന് രൂപമാറ്റം വരുത്തി കൂടുതൽ പേരെ താമസിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണ്. 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുകയും ചെയ്യും.
വർധിച്ചുവരുന്ന വാടകയിൽനിന്നും ജീവിത ചെലവിൽനിന്നും രക്ഷ നേടാൻ ഒരു ഫ്ലാറ്റിൽ രണ്ടോ അതിൽ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നത് സാധാരണയാണ്. സ്വദേശികളുടെ പേരിലുള്ള വില്ലകൾ എടുത്ത് വലിയ മുറികൾ രണ്ടും മൂന്നും ആക്കി വിഭജിച്ച് വാടകയ്ക്ക് കൊടുക്കുന്നവരുടെ എണ്ണം വർധിച്ചതാണ് പരിശോധന ശക്തമാക്കാൻ കാരണം. നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന പേരിൽ ബോധവൽക്കരണ ക്യാംപയിനും നഗരസഭ ആരംഭിച്ചിട്ടുണ്ട്.