കോഴിക്കോട്: ലോകമലയാളികളുടെ നിശ്ചയദാർഢ്യത്തിന് ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. സൗദ്ദി ജയിലിൽ നിന്നും മോചിതനായ റഹീമിനെ ഇന്നലെ രാത്രിയോടെ ജയിൽ അധികൃതർ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെർമനെൻ്റ് ബാൻ രേഖപ്പെടുത്തിയ ശേഷം സൗദ്ദി സമയം രാത്രി 11.50-നുള്ള റിയാദ് – കോഴിക്കോട് വിമാനത്തിൽ റഹീമിനെ കയറ്റിവിട്ടു.
ഇന്ന് രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ റഹീമിനെ സ്വീകരിക്കാൻ പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ബലിപെരുന്നാൾ ദിനത്തിൽ മരണമുഖത്ത് നിന്നും തിരിച്ചെത്തിയ മകനെ സ്വീകരിക്കാൻ ഉമ്മ കാത്തിരുന്നു. 2006ലാണ് സൌദി ബാലൻറെ മരണത്തെ തുടർന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിൻറെ മോചനത്തിനായി ലോക മലയാളികൾ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്.
2024 ജൂലൈയിൽ റഹീമിൻറെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. എന്നാൽ സൗദ്ദിയിലെ സങ്കീർണമായ നിയമനടപടികളെല്ലാം പൂർത്തിയാക്കിയാണ് ഒടുവിൽ റഹീമിന് നാട്ടിൽ തിരിച്ചെത്താനായത്. ബലിപെരുന്നാൾ അവധി കാരണം റഹീമിൻ്റെ മോചനം ഈ ആഴ്ച കൂടി വൈകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.


