കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി സിപിഎം. ഇന്നലെ വിവിധ ജില്ലകളിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിൽ ധാരണയായിട്ടുണ്ട്. ഇവ ഇനി സംസ്ഥാന സമിതിയിലേക്ക് വിടും. സീനയർ നേതാക്കൾ മത്സരിക്കുന്നതിൽ അതത് ഘടകങ്ങളിൽ നിന്നാവും തീരുമാനം വരേണ്ടത്.
കണ്ണൂരിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥി പട്ടികയിൽ പ്രാഥമിക ചർച്ച നടത്തി. പയ്യന്നൂരിൽ ടി.മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. തലശ്ശേരിയിൽ സ്പീക്കർ എ.എൻ ഷംസീറിന് പകരം കാരായി രാജൻ്റെ പേരാണ് പരിഗണിക്കുന്നത്. എം.വി ജയരാജൻ്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. തളിപ്പറമ്പിൽ എംവി ഗോവിനന്ദൻ്റെ ഭാര്യ പി.കെ ശ്യാമള, സുകന്യ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.കെ സനോജിൻ്റെ പേരാണ് ഇടംനേടിയത്.
ശൈലജ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്രകമ്മിറ്റിയിലാവും തീരുമാനമുണ്ടാവുക. ബാക്കി സീറ്റുകളിൽ എല്ലാം സിറ്റിംഗ് എംഎൽഎമാർക്കാണ് മുൻഗണന. എം.വി നികേഷ് കുമാർ, പി.ജയരാജൻ എന്നിവരുടെ പേരുകൾ ഒരു പട്ടികയിലും ഇടം നേടിയിട്ടില്ല. അഴീക്കോട് കെ വി സുമേഷ് തന്നെ മത്സരിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം, ഘടകകക്ഷികൾ മത്സരിക്കുന്ന കൂത്തുപറമ്പ്, കണ്ണൂർ എന്നീ സീറ്റുകളുടെ കാര്യത്തിൽ മേൽഘടകമായിരിക്കും തീരുമാനമെടുക്കുക.
കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ തൃക്കരിപ്പൂരിൽ വിപിപി മുസ്തഫയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉദുമയിൽ സി.എച്ച് കുഞ്ഞമ്പു മത്സരത്തിന് വീണ്ടും ഇറങ്ങും. ഐ.എൻ.എല്ലിൻ്റെ കൈയ്യിലുള്ള കാസർഗോഡ് സീറ്റ് ഇക്കുറി സിപിഎം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാനാണ് ആലോചന. കാഞ്ഞങ്ങാട് സീറ്റിൽ സിപിഐയാണ് മത്സരിക്കുന്നത്.
കൊല്ലം സീറ്റിൽ സിറ്റിംഗ് എംഎൽഎ മുകേഷിന് ഇനി അവസരം കൊടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹനാവും ഇക്കുറി കൊല്ലത്ത് മത്സരിക്കുക. കുണ്ടറയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.എൽ സജികുമാർ മത്സരത്തിന് ഇറങ്ങും. ഇരവിപുരത്ത് എം.നൌഷാദ് തന്നെയാവും വീണ്ടും മത്സരത്തിന് ഇറങ്ങുക. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിലും , സുജിത്ത് വിജയൻപിള്ള ചവറയിലും വീണ്ടും മത്സരിക്കും.




