തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷമായിരിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് അഞ്ചിന് കേരളത്തിലെത്തും. മാർച്ച് ആറിനും പതിനൊന്നിനും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുന്നുണ്ട്. ഇതിനു ശേഷമുള്ള ഏതു ദിവസവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും എന്നാണ് സൂചന. പതിനഞ്ചാം നിയമസഭാ ഇന്നലെ പിരിഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്കുള്ള സാഹചര്യം ഔദ്യോഗികമായി ഒരുങ്ങികഴിഞ്ഞു.
മോദി വന്നു പോയി അടുത്ത ദിവസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.. കേരളത്തോടൊപ്പം അസ്സം, ബംഗാൾ, തമിഴ്നാട്ട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കും. ബംഗാളിലും അസ്സമിലും പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാറാണ് പതിവ്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒരേദിവസം തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കും.
ഏപ്രിൽ 14-ൽ വിഷുവിന് മുൻപായി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നാണ് പൊതുവെ വിലയിരുത്തൽ. ഏപ്രിൽ പത്തിന് മുൻപായി വോട്ടെടുപ്പ് നടന്നേക്കാം. എന്തെങ്കിലും കാരണവശാൽ വിഷുവിന് ശേഷമാണ് വോട്ടെടുപ്പ് എങ്കിൽ ഏപ്രിൽ ഇരുപതിനുള്ളിൽ തന്നെ അതുണ്ടാവും.




