ഗാന്ധിനഗർ: രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ സർവ്വീസ് അവസാിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. ഉദയ്പൂർ സിറ്റി-ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി-ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതലും സർവ്വീസ് നടത്തില്ല.
അതേ സമയം, പുതുക്കിയ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക.
പുതിയ ഉദയ്പൂർ- അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും. ട്രെയിൻ നമ്പർ 26963 ഉദയ്പൂരിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അസർവയിൽ എത്തും. മടക്ക ട്രെയിൻ ആയി ട്രെയിൻ നമ്പർ 26964 അസർവയിൽ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരിൽ എത്തും. ഈ ട്രെയിൻ സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ എന്നീ സ്റ്റേഷനുകളിൽ നിർത്തും.
നാഗ്പൂർ – സെക്കന്തരാബാദ്, ഗോരഗ്പൂർ – പടലീപുത്ര, മംഗലാപുരം – മഡ്ഗാവ്, ഭോപ്പാൽ – ജബൽപൂർ, ഇൻഡോർ – നാഗ്പൂർ തുടങ്ങിയ വന്ദേഭാരത് ട്രെയിനുകളും പകുതി സീറ്റുകളും കാലിയായ നിലയിലാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ മംഗലാപുരം – മഡ്ഗാവ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും ഇതുവരെ കർണാടകയിൽ നിന്നുണ്ടായ എതിർപ്പ് മൂലം ഈ നീക്കം ഫലം കണ്ടില്ല.




