പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ ഈ കേസിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശം. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിൻ സംഭവ സമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എൽ.എയായിരുന്നു ഷാഫി.




