ടെഹ്റാൻ: ഇറാനിലെ ഭരണകൂടി വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. സംഘർഷങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും പറയുന്നത്. അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക ഇറാനിൽ ഇടപെടുകയോ ആക്രമണം നടത്തുകയോ ചെയ്താൽ അമേരിക്കയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ൽ നടന്ന പ്രക്ഷോഭ സമയത്ത് പിടിയിലായവരുടെ കണക്കുകൾ ഈ സംഘടന കൃത്യമായി പുറത്തുവിട്ടിരുന്നു.
ഇറാനിലെ ഇൻ്റർനെറ്റ് മൊബൈൽ സേവനങ്ങളെല്ലാം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിൻ്റെ യഥാർത്ഥ ചിത്രം അതിനാൽ തന്നെ ഇനിയും പുറത്തു വന്നിട്ടില്ല. അടച്ചിട്ട നിലയിൽ സൈന്യത്തേയും പൊലീസിനേയും ഉപയോഗിച്ച് പ്രക്ഷോഭത്തെ ഭരണകൂടം അടിച്ചമർത്തുമോ എന്ന ആശങ്കയിലാണ് വിദേശരാജ്യങ്ങൾ. ഇറാൻ ജനത സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണെന്നും അമേരിക്ക അവരെ സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.




