ജനിക്കും മുൻപ് തന്നെ കേട്ട ഒരു കുഞ്ഞു ആരാധകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗായകൻ ജി.വേണുഗോപാൽ. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചു തൻ്റെ പാട്ടുകൾ ഒരുപാട് കേട്ട കുഞ്ഞു ഏഥനെ വിമാനത്താവളത്തിൽ വച്ചു കണ്ടുമുട്ടിയതും അവനായി മൂളിയ പാട്ട് കേട്ടപ്പോൾ അതുവരെ കരഞ്ഞ ഏഥൻ ശാന്തനായി ചെവിയോർത്ത വിസ്മയവും വേണുഗോപാൽ ആവേശത്തോടെ ഫേസ്ബുക്കിൽ പങ്കുവച്ചു.
ജി.വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
Ringing in the new year with the newest!😍
ഇത് ഞാനും ഏതനുമായുള്ള (Athen) ഒരു രഹസ്യ സംഭാഷണം. ഞങ്ങൾ തമ്മിലുള്ള ഉടമ്പടി അവൻ്റെ ഭ്രൂണാവസ്ഥയിൽ തുടങ്ങിയതല്ലേ!
വർഷാവസാനം ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ളൊരു യാത്ര. പ്ലെയിനുള്ളിൽ കാറി കൂവി നിലവിളിക്കുന്ന കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ അമ്മ ആതിര അങ്ങോട്ടുമിങ്ങോട്ടും വേവലാതിപ്പെട്ട് നടക്കുന്നതിനിടയിൽ എന്നെ കാണുന്നു. ഗർഭാവസ്ഥയിൽ എൻ്റെ മാത്രം പാട്ടുകൾ കേട്ടിരുന്ന കാര്യം ആതിര പറയുന്നു. അഞ്ച് നിമിഷ നേരത്തേക്ക് ഏതനെ എൻ്റെ കയ്യിൽ തരുന്നു. സ്വിച്ചിട്ട പോലെ അവൻ കരച്ചിൽ നിർത്തി ” മർക്കടാ നീയങ്ങ് മാറിക്കിടാ ശഠാ ” എന്ന മട്ടിൽ എന്നെ ഗൗരവത്തോടെ നോക്കുന്നു. വീണ്ടും ആതിരയുടെ കയ്യിലേക്ക്. അന്ന് ആ പ്ലെയിനിൽ ഒരൊറ്റ ആളെ പോലും ഏതൻ ഉറക്കീട്ടില്ല.😁
ഇങ്ങ് താഴെ ഭൂമിയിൽ ഞാനും ഏതനും വീണ്ടും കണ്ട് മുട്ടുന്നു. അവൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന എൻ്റെ പാട്ട്, അവന് മാത്രമായി മൃദുവായി ഞാൻ പാടിക്കൊടുക്കുന്നു.
എവിടെയോ ഒരു പൂർവ്വ ജന്മബന്ധം ചിറകുവിരിക്കും പോലെ!❤️
കാലാകാലങ്ങളിൽ എൻ്റെ പാട്ടുകൾ തലമുറകൾ കൈമാറി വരുന്ന അച്ഛനമ്മമാർക്കും ഈ പാട്ടുകൾ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങൾക്കും നമോവാകം🙏🌹
Yes. I am ringing in this new year with the newest generation. Thank you Athen, Athira, Mani.VG
#GVenugopal




