2027 ലോകകപ്പിന് ശേഷമുള്ള ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്ര അശ്വിൻ. ലോകമെമ്പാടുമുള്ള ടി20 ലീഗുകളുടെ ആധിപത്യവും ടെസ്റ്റ് ക്രിക്കറ്റിന്റെ അണയാത്ത ആവശേവും കണക്കിലെടുക്കുമ്പോൾ ഏകദിന ഫോർമാറ്റ് മത്സരങ്ങളുടെ പ്രസക്തി പതിയെ കുറഞ്ഞുവരികയാണെന്നും ഫോർമാറ്റിന്റെ ഭാവി ഭീഷണിയിലാണെന്നും അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ ഇട്ട വീഡിയോയിൽ പറഞ്ഞു.
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏകദിനത്തിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. അവർ വിരമിച്ചു കഴിഞ്ഞാൽ ഈ ഫോർമാറ്റിന് എത്രത്തോളം സാധ്യതയുണ്ട് എന്നറിയില്ല. ഇപ്പോൾ വിജയ് ഹസാരെ ട്രോഫി നടക്കുകയാണ്. രോഹിത്തും വിരാടും ഉള്ളത് കൊണ്ട് വിജയ് ഹസാരെ ട്രോഫിക്ക് ആവേശവും ജനശ്രദ്ധയും കിട്ടുന്നു. അവരില്ലാത്ത കാലത്ത് എന്താവും അവസ്ഥ എന്നറിയില്ല. അശ്വിൻ തന്റെ ഹിന്ദി യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്ത്’-ൽ പറഞ്ഞു.
“നോക്കൂ, രോഹിതും വിരാടും വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചുവന്നു, ആളുകൾ അത് കാണാൻ തുടങ്ങി. കായികരംഗം എപ്പോഴും വ്യക്തികളേക്കാൾ വലുതാണെന്ന് നമുക്കറിയാം, പക്ഷേ ചിലപ്പോഴൊക്കെ ഈ കളിക്കാർ കളിയെ പ്രസക്തമാക്കാൻ തിരിച്ചുവരേണ്ടതുണ്ട്. വിജയ് ഹസാരെ ട്രോഫി തീർച്ചയായും ഒരു ആഭ്യന്തര മത്സരമാണ്, അത് അധികം ആളുകൾ പിന്തുടരുന്നില്ല, പക്ഷേ കോഹ്‌ലിയും രോഹിതും കളിക്കുന്നതിനാലാണ് അവർ അങ്ങനെ ചെയ്തത്. അവർ ഏകദിന മത്സരങ്ങൾ നിർത്തുമ്പോൾ എന്താവും സംഭവിക്കുക?” അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനമുണ്ടാക്കുന്നതിനായി ഐസിസി ലോകകപ്പുകൾ ഇടയ്ക്കിടെ നടത്തുന്നത് ടൂർണമെന്റിന്റെ മൂല്യത്തെയും ആവേശത്തെയും ബാധിക്കുന്നുവെന്ന് പറഞ്ഞു, ഇക്കാര്യത്തിൽ ഐസിസി ഫുട്ബോൾ കമ്മിറ്റിയായ ഫിഫയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
“ഏകദിന ക്രിക്കറ്റിനെ പ്രസക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ടി20 ലീഗുകൾ കളിക്കുകയും നാല് വർഷത്തിലൊരിക്കൽ ഏകദിന ലോകകപ്പ് കളിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക് മാറണം. അങ്ങനെ, ആളുകൾ പരിപാടികൾക്കായി എത്തുമ്പോൾ, ഒരു പ്രതീക്ഷ ഉണ്ടാകും.” അദ്ദേഹം പറഞ്ഞു.




