ദില്ലി: ശബരിമല യുവതിപ്രവേശന വിഷയം അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. ഇതേക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ മുഖാമുഖം വരുന്ന നിരവധി ഹർജികൾ തീർപ്പാക്കുന്നതിനായി ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നാണ് ഒരു ദേശീയമാധ്യമത്തോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഇന്ന് പറഞ്ഞത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഉൾപ്പെടെ മൂന്ന് വിഭാഗത്തിലുള്ള കേസുകളിലാണ് ഈ പ്രശ്നം ഉയർന്നുവരുന്നത്.
ആചാരപ്രകാരം, ആർത്തവ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ദാവൂദി ബോറ മുസ്ലീം സമൂഹത്തിലെ സ്ത്രീകൾ ജനനേന്ദ്രിയ ഛേദിക്കൽ ആചാരത്തെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന മറ്റൊരു കൂട്ടം ഹർജികളും, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളുടെ അജിയാരി (സൊറോസ്ട്രിയൻ ക്ഷേത്രം) പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികളും നിലവിലുണ്ട്. മതസ്വാതന്ത്ര്യവും സ്ത്രീ സമത്വവും ഒരേ പോലെ ചർച്ചയാവുന്ന ഇത്തരം കേസുകളിൽ വിധി പലപ്പോഴും ഏകപക്ഷീയമായി പോകുന്നു എന്നൊരു വിമർശനം ശക്തമാണ്.




