പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാൻഡിലായി. കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും സുധീഷിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് നിലവിൽ സുധീഷിനെ റിമാൻഡ് ചെയ്തത്.

ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് സുധീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ശ്രീകോവിലിൻ്റെ കട്ടിളപാളികളിയിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിയാമായിരുന്നുവെന്നും എന്നിട്ടും കട്ടിളപ്പാളിയിലുള്ളത് ചെമ്പ് പാളിയാണെന്ന് വ്യാജരേഖ ചമച്ചതിനുള്ള ഗൂഢാലോചനയിൽ സുധീഷിന് പങ്കുണ്ട്.
പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി.
മഹസ്സറുകളിലും വെറും ചെമ്പ് തകിടുകൾ എന്ന രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണo കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. സുധീഷ് കുമാറിനായി എസ് ഐടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.






