ദുബൈ: താൻ അഭിനയിച്ച പല സിനിമകളും പന്ത്രണ്ട് വയസ്സുകാരനായ മകന് പോലും ഇഷ്ടമാവാറില്ലെന്ന് ആസിഫ് അലി. ലോക പോലുള്ള സിനിമകളാണ് അവന് ഇഷ്ടം. ഇങ്ങനെയുള്ള സിനിമകളിൽ വാപ്പയ്ക്ക് അഭിനയിച്ച് കൂടെ എനന്നാണ് അവൻ്റെ ചോദ്യം. ന്യൂജനറേഷൻ അങ്ങനെയാണ് എന്നാൽ എല്ലാരേയും തൃപ്തിപ്പെടുത്തുന്ന സിനിമകൾ എപ്പോഴും ചെയ്യാനാവില്ലെന്നും ആസിഫലി പറഞ്ഞു.
ജിത്തു ജോസഫ് ചിത്രം മിറാഷിൻ്റെ പ്രമോഷൻ്റെ ഭാഗമായി ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആസിഫ്. ലോകത്തെ ഏത് ഇൻഡസ്ട്രിയോടും മത്സരിക്കാൻ മലയാളം സിനിമയ്ക്ക് ഇന്നു സാധിക്കുമെന്നും കണ്ടൻ്റ്ാണ് മലയാള സിനിമയുടെ കരുത്തെന്നും ആസിഫ് പറഞ്ഞു. ഏത് അത്ഭുതവും പ്രതീക്ഷിക്കാം എന്ന നിലയിലാണ് ഇന്ന് മലയാള സിനിമ.
അടിമുടി ത്രില്ലർ ചിത്രമാണ് മിറാഷ് എന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ത്രില്ലർ സിനിമകളിൽ നിന്നും മാറി ചിന്തിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. എന്നാൽ ത്രില്ലർ സിനിമകളാണ് നിർമ്മാതാക്കൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്. പുതിയ തിരക്കഥാകൃത്തുകൾക്ക് അവസരം നൽകാനായി അവരുടെ തിരക്കഥകൾ വായിക്കാനും വിലയിരുത്താനും പ്രത്യേക ടീമിനെ താൻ നിയോഗിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
ഇതിലേക്ക് നൂറിലേറെ സ്ക്രിപ്റ്റുകൾ വന്നെങ്കിലും ഒന്നോ രണ്ടോ എണ്ണത്തിൽ മാത്രമാണ് തുടർ ചർച്ചകൾ സാധ്യമായത്. അഞ്ച് മിനിറ്റിൽ സുഹൃത്തുകളോട് പറയുമ്പോൾ ആവേശം ജനിപ്പിക്കുന്ന പല കഥകളും സ്ക്രിപ്റ്റായി വരുമ്പോൾ ആ ഹൈപ്പിൽ നിൽക്കാറില്ലെന്നും ജിത്തു പറഞ്ഞു. നടൻ ഹക്കീം ഷാജഹാൻ, നടി ഹന്ന റെജി കോശി, നിർമ്മാതാക്കളായ മുകേഷ് ആർ മെഹ്ത്ത, കണ്ണൻ രവി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.