പത്തനംതിട്ട: പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎൽ. ഇന്നലെ മുതൽ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകാൻ രാഹുലിന് സാധിക്കാതെ വരികയും സംസ്ഥാന നേതൃത്വം കൈയ്യൊഴിക്കുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്.
രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രാഹുലിനെതിരെ നിലപാട് എടുത്തു. സമാനവിഷയങ്ങളിൽ എതിർപാർട്ടിയിലെ നേതാക്കളുടെ ആവശ്യപ്പടുന്ന കോൺഗ്രസിന് ഈ വിഷയത്തിൽ ധാർമിക നിലപാട് എടുത്തേ മതിയാവൂ എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകർ പാലക്കാട് മാർച്ച് നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വനിതാ നേതാവ് ഉയർത്തിയ ആവശ്യം. കടുത്ത ഭാഷയിൽ സഹപ്രവർത്തകരിൽ നിന്നു പോലും വിമർശനം ഉയർന്നിട്ടും മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. സംഘടനയ്ക്കുളളിൽ തീർത്തും ഒറ്റപ്പെട്ടുപോയ രാഹുലിനു മുന്നിൽ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല.