റിയാദ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാലക്കാട് ചെറുപ്പളശ്ശേരി നെല്ലായ സ്വദേശി ഇബ്രാഹിമിന്‍റെ (55) മൃതദേഹം റിയാദിൽ ഖബറടക്കി. താമസ സ്ഥലത്ത് വച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ക്രസൻറ് ആംബുലൻസിൽ അൽ ഫലാഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. സൗദിയിലെത്തിയതിന്‍റെ വിസ രേഖകളോ താമസ രേഖകളോ ഇല്ലാത്തതിന്‍റെ അടിസ്ഥാനത്തിൽ മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ പ്രതിസന്ധി നേരിട്ടു. തുടർന്ന് കുടുംബം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി വെൽഫെയർ വിങ്ങിനെ ബന്ധപ്പെടുകയുമായിരുന്നു.

തുടർന്ന് രേഖകളുടെ അഭാവത്തിലും അവ്യക്തതയിലും പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനക്കായി റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ശേഷം ഫോറൻസിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വെൽഫെയർ വിങ്ങിന്‍റെ പരിശ്രമത്തിനൊടുവിൽ പൊലീസ് സ്റ്റേഷനിലെ സങ്കേതിക തടസ്സങ്ങൾ നീക്കി. മൃതദേഹം മറവ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ലഭ്യമാക്കുകയും ചെയ്തു.

വ്യാഴാഴ്ച മഗ്രിബ് നിസ്കാരത്തിന് ശേഷം നസീം മഖ്ബറയിൽ ഖബറടക്കി. പിതാവ്: പരേതനായ അബു, മാതാവ്: നബീസ. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്കിെൻറയും ജനറൽ കൺവീനർ റിയാസ് ചിങ്ങത്തിെൻറയും നേതൃത്വത്തിൽ ഹാഷിം മൂടാൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അൻഷിഫ് അങ്ങാടിപ്പുറം, അബ്ദുറഹ്മാൻ ചേലമ്പ്ര എന്നിവർ രംഗത്തുണ്ടായിരുന്നു.