അബുദാബി: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരനെ രക്ഷപ്പെടുത്തി മലയാളി നഴ്സുമാർ. യുഎഇയിൽ ജോലി കിട്ടി ആദ്യമായി വിമാനത്തിൽ പോകുകയായിരുന്ന മലയാളി നഴ്സുമാരാണ് കന്നിയാത്രയിൽ തന്നെ അക്ഷരാർത്ഥത്തിൽ മാലാഖമാരായത്.
ഒക്ടോബർ 13-ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിലാണ് സംഭവം. യുവ നേഴ്സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസിനും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനും യുഎഇ യിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലി കിട്ടിയുള്ള യാത്രയിലായിരുന്നു.
പുലർച്ചെ 5:30 നായിരുന്നു ഫ്ലൈറ്റ്. ടേക്ക് ഓഫ് ചെയ്ത വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെ ഏകദേശം 5:50 ആയപ്പോൾ, അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നി. ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്,” അഭിജിത്ത് പറയുന്നു.
മുപ്പത്തിനാലുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ വിവരം അറിയിച്ച അഭിജിത്ത് അപ്പോൾ തന്നെ രോഗിക്ക് സിപിആർ നൽകാൻ തുടങ്ങി. അജീഷും ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി. ഇവരുടെ ശ്രമഫലമായി രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. അഭിജിത്തും അജീഷും കൂടാതെ വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ മൂവരും രോഗിയെ പരിചരിച്ചു. സ്ഥിതി കൂടുതൽ വഷളാവാതെ ശ്രദ്ധിച്ചു.
“ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നി,” അജീഷ് പറയുന്നു. വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറിയ രോഗി നിലവിൽ അടിയന്തരനില തരണം ചെയ്തിട്ടുണ്ട്. അസാധാരണ സാഹചര്യത്തിൽ ദൈവദൂതരായി എത്തി ജീവൻ രക്ഷിച്ച അഖിലേഷിനോടും അജീഷിനോടും രോഗിയുടെ കുടുംബവും നന്ദി പറഞ്ഞു.
വിമാനത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് അജീഷും അഭിജിത്തും ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ഇതേ വിമാനത്തിൽ ജോലി ചെയ്തിരുന്ന ആർപിഎമ്മിലെ മറ്റൊരു ജീവനക്കാരനായ ബ്രിൻറ് ആന്റോയാണ് ഇക്കാര്യം സ്ഥാപനത്തേയും സഹപ്രവർത്തകരേയും അറിയിച്ചത്. സ്ഥാപനത്തിനാകെ അഭിമാനകരമായ രക്ഷാപ്രവർത്തനം നടത്തിയ സഹപ്രവർത്തകരെ സ്പോൺസ് പ്ലസ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രോഹിൽ രാഘവൻ പ്രശംസിച്ചു. ഇരുവരുടെയും ധൈര്യത്തിനും സമചിത്തതക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി മാനേജ്‌മെന്റ് ആദരിച്ചു.
ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയം എത്ര നിർണായകം ആണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഓരോ സെക്കൻഡും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാവേണ്ട സന്നദ്ധതയുടെ പ്രാധാന്യമാണ് ഇരുവരും കാണിച്ച് തന്നത്, ആർപിഎം പ്രോജക്ട്സിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് അലി പറഞ്ഞു.
“അബുദാബിയിലേക്ക് പോരുമ്പോൾ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, ഈ അനുഭവത്തിലൂടെ ഞങ്ങളുടെ ജോലിയുടെ വില മനസിലാക്കാൻ സാധിച്ചു. ആ ദിവസം ഞങ്ങളുടെ മനസ്സിൽ മായാതെ നിൽക്കും,” അഖിലേഷിനോടും അജീഷും പറഞ്ഞു. പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ് യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവാണ്.





