ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ്.
തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
പിന്നീട് പോലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.