ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതോടെ പ്രക്ഷോഭവുമായി രംഗത്തിറങ്ങി യുവാക്കൾ. സമരക്കാരെ നേരിടാൻ സർക്കാരും ഇറങ്ങിയതോടെ ഒൻപത് പേരാണ് ഇതുവരെ മരണപ്പെട്ടത്. സംഘർഷത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു.
ലക്ഷക്കണക്കിന് യുവതിയുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘർഷത്തിലുമാണ് 9 പേർ മരിച്ചത്. ഫേസ്ബുക്ക്, വാട്സ്അപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളാണ് നേപ്പാളിൽ നിരോധിച്ചത്.
അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ് നേപ്പാൾ സർക്കാർ. പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. സമരക്കാരെ പട്ടാളം നേരിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെരുവുകൾ പ്രക്ഷുബ്ധമായി മാറിയിരിക്കുകയാണ്. അതിനിടെ, പാർലമെൻ്റ് മന്ദിരത്തിലെക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്. നിലവിൽ കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.