ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വ്യാജ വീസയുമായി യുവതി അറസ്റ്റിലായി. ഇവർക്കൊപ്പം മൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ദുബായിൽ എത്തിയത്. എന്നാൽ പാസ്‍പോര്‍ട്ടില്‍ പതിച്ചിരിക്കുന്ന വീസ വ്യാജമാണെന്ന് ദുബായ് എയർ പോർട്ട് അധികൃതർ കണ്ടെത്തി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്
വിമാനം പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് യുവതി പാസ്‍പോര്‍ട്ട് പരിശോധനയ്ക്കായി നൽകിയത്. എന്നാല്‍ വീസ കൃത്രിമമാണോ എന്ന് ഉദ്യോഗസ്ഥന് സംശയം തോന്നി. തുടര്‍ന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിലെ ഡോക്യുമെന്റ് എക്സാമിനേഷന്‍ വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറി. അപ്പോഴാണ് വ്യാജ വീസയാണെന്ന് ബോധ്യപ്പെട്ടത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തെ പറ്റി ഒന്നും അറിയില്ലെന്നും നാട്ടില്‍ വെച്ച് ഭര്‍ത്താവാണ് വീസയ്ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതെന്നും യുവതി പറഞ്ഞു. കൂടാതെ ദുബായ് വഴി യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് ഭർത്താവ് പറഞ്ഞതെന്നും യുവതി പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
പിന്നീട് വീസ എങ്ങനെയാണ് ലഭിക്കുന്നത് എന്നതിനെ പറ്റി യുവതിയ്ക്ക് യാതൊരു ധാരണയും ഇല്ലെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വ്യാജ രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‍തു. എന്നാൽ യുവതി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് തന്നെ വിചാരണയ്ക്ക് ശേഷം കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഇനിയൊരിക്കലും ഇത്തരമൊരു കുറ്റകൃത്യം യുവതി ചെയ്യാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സാഹചര്യം പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നതില്‍ കോടതി ഇളവ് നൽകി. ശേഷം യുവതിയെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.