തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവനന്തപുരം കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്രപദ്ധതി പ്രകാരമാണെന്ന മേയർ വി.വി രാജേഷിൻ്റെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കേന്ദ്രവും സംസ്ഥാനവും കോർപ്പറേഷനും ചേർന്നുള്ള ത്രികക്ഷി കരാർ പ്രകാരമാണ് ബസുകൾ വാങ്ങിയതെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാന വിഹിതവും കോർപ്പറേഷന വിഹിതവും അടക്കം ആകെ പദ്ധതിയുടെ അറുപത് ശതമാനം തുകയും കേരളമാണ് ചിലവിട്ടത്. സിറ്റി ബസുകൾ വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിൻ്റനൻസ് ആയതിനാൽ മറ്റൊരു ജില്ലയിൽ ഓടിക്കാനാവില്ല. ഇലക്ട്രിക് ബസുകളുടെ ബാറ്ററി കേടായാൽ മാറ്റിവയ്ക്കാൻ 28 ലക്ഷം രൂപ വേണം. ഈ തുകയ്ക്ക് ഒരു ഡീസൽ ബസ് വാങ്ങാം.
ഇപ്പോൾ സർവ്വീസിലുള്ള 113 ബസുകളും വേണമെന്ന് മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ ആ ബസുകളെല്ലാം തിരിച്ചയക്കാൻ ഞങ്ങൾ തയ്യാറാണ്. അതിന് മേയർ സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതി. പകരം 150 ബസുകൾ കെഎസ്ആർടിസി വാങ്ങി സിറ്റിയിൽ ഓടിക്കും. തിരികെ കൊടുത്ത ബസുകൾ പക്ഷേ പിന്നെ കെഎസ്ആർടിസി യാർഡിലോ വർക്ക്ഷോപ്പിലോ ഇടാൻ അനുവദിക്കില്ല. ഈ ബസുകൾ മാത്രമാണ് കെഎസ്ആർടിസിയുടേത്. ഡ്രൈവറും വർക്ക് ഷോപ്പും കണ്ടക്ടർമാരും ടിക്കറ്റ് മെഷീനുമെല്ലാം കെഎസ്ആർടിസിയുടേതാണ്.
നഗരത്തിനുള്ളിൽ മാത്രമല്ല. നഗരപ്രാന്ത പ്രദേശങ്ങളിലേക്കും സർവ്വീസുകൾ വേണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലുണ്ട്. അതു പ്രകാരമാണ് നഗരത്തിന് പുറത്തെ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ബസ് ഓടുന്നത്. അല്ലാത്ത തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തേക്ക് ഈ ബസ് ഓടുന്നു എന്ന വാദം തെറ്റാണ്. അതു സാധ്യമായ കാര്യമല്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകണം എന്നാണ് എൻ്റെ ആഗ്രഹം. ആരുമായും പോരാടിക്കാൻ ഞാനല്ല. ഒരു ജേഷ്ഠസഹോദരനെ പോലെ ഞാൻ പറയുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എന്നെ ഒന്നു വിളിച്ചു സംസാരിക്കാമായിരുന്നു.
ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.




