തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്നും നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തിയതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ അവസരമൊരുങ്ങിയത്. വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടലാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ വഴിയൊരുക്കിയത്.
വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. വൈഷ്ണ സുരേഷിൻറെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവിൽ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് നീക്കിയ നടപടി റദാക്കി. ഇതോടെ വൈഷ്ണ സുരേഷിന് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാം.
സാങ്കേതികത്തിൻറെ പേരിൽ 24 വയസുളള പെൺകുട്ടിയ്ക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.
പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത്. അത് അനീതിയാണ്. സാങ്കേതികകാരണങ്ങൾ പറഞ്ഞ് 24 കാരിയുടെ വോട്ടവകാശം തടയരുതെന്നും കോടതി പറഞ്ഞിരുന്നു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച തിരുവനന്തപുരം കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്.




