റമദാനോടനുബന്ധിച്ച് യുഎഇയിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനും ഭക്ഷണം പാഴാക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടാണ് പരിശോധന. അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് പരിശോധനയും ബോധവൽക്കരണവും നടത്തുന്നത്.
ഭക്ഷണ ശാലകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, വിതരണക്കാർ, വിൽപനകേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ, റസ്റ്ററന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിക കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. മത്സ്യ-മാംസ മാർക്കറ്റുകളിലും പഴം-പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലും പരിശോധനകൾ ഉണ്ടാകും. ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിളമ്പുന്നതും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും
അധികൃതർ സൂചിപ്പിച്ചു. ഭക്ഷ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ബോധവൽക്കരിക്കും.
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ ശുചിത്വം അധികൃതർ ഉറപ്പുവരുത്തും. തൊഴിലാളികൾക്കും മറ്റ് ജീവനക്കാർക്കും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും. തൊഴിലാളികൾ കൈയുറ ധരിക്കുകയും തല മറയ്ക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.