അബുദാബി: ഇറാൻ്റെ മിസൈൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരൻ്റെ കുടുംബത്തെ അനുശോചനം അറിയിച്ച് യുഎഇ സർക്കാർ. ഇറാൻ്റെ ബാലിസ്റ്റിക് ആക്രമണം മിസൈൽ പ്രതിരോധ സംവിധാനം വഴി യുഎഇ തടഞ്ഞിരുന്നു. ഇങ്ങനെ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടം കെട്ടിട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിലാണ് അബുദാബിയിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ ഫലമായി മരണമടഞ്ഞ പാകിസ്ഥാൻ പൗരന്റെ കുടുംബത്തിനും ബന്ധുക്കൾക്കും യുഎഇ ആത്മാർത്ഥമായ അനുശോചനവും അഗാധമായ സഹതാപവും അറിയിക്കുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരുടെ ജീവനേയും സ്വത്തിനേയും ലക്ഷ്യം വയ്ക്കുന്നത് നിയമപരവും മാനുഷികവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി അപലപനീയമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം യുഎഇയിലുടനീളം അതീവജാഗ്രത തുടരുകയാണ്. ഇറാനിൽ നിന്നും ഉണ്ടായ രണ്ടാം ഘട്ട മിസൈൽ ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്ന് യുഎഇ അറിയിച്ചു. സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചെങ്കിലും ഇതു ഇറാൻ മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം തകർത്തതിൻ്റെ ശബ്ദമാണെന്നാണ് വിശദീകരണം. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പലയിടത്തും പതിക്കുന്നുണ്ട്.




