വിദേശത്തുനിന്ന് യു എ ഇ യിലേക്ക് തൊഴിലാളിയെ കൊണ്ടുവരാൻ തൊഴിലുടമകൾ ഇനി മുതൽ മൂന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായി വേണ്ടത്. വ്യാജ വീസ തട്ടിപ്പിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുന്നതിനാണ് ഈ നിയമം കർശനമാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വിസ ക്വാട്ട
ആദ്യം വിദേശ റിക്രൂട്ട്മെൻ്റിന് മുൻപ് സ്ഥാപനങ്ങൾ വിസ ക്വാട്ട ലഭിക്കുന്നതിനായി തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. ക്വാട്ട പാസായാൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഓഫർ ലെറ്റർ തയാറാക്കി നൽകും. ഇതാണ് രണ്ടാമത്തെ ഘട്ടം.
ഓഫർ ലെറ്റർ
പാസ്പോർട്ടിലേത് പോലെ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവയും തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവയും രേഖപ്പെടുത്തിയ ഓഫർ ലെറ്റർ ഉദ്യോഗാർഥിക്കു നൽകണം. ഒപ്പിട്ട് തിരിച്ചയച്ചാൽ മാത്രമേ മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം നേടാനാവുള്ളു. ശേഷം ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ലേബർ അപ്രൂവലും ലഭിക്കും. തുടർന്ന് അപ്പ്രൂവലുമായി എമിഗ്രേഷനിലെത്തി അപേക്ഷ നൽകിയാൽ തൊഴിലാളിക്ക് യു എ ഇ യിലേക്ക് പ്രവേശിക്കാൻ രണ്ട് മാസത്തെ കാലാവധിയുള്ള എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം തന്നെ തൊഴിലാളി രാജ്യത്ത് എത്തിയിരിക്കണം.
കമ്പനി ഉടമ ചെലവുകൾ വഹിക്കണം
തൊഴിലാളിയെ കൊണ്ടുവരാനാവശ്യമായ വിസ, ടിക്കറ്റ് ചെലവുകൾ എന്നിവ കമ്പനി ഉടമ വഹിക്കണം. തൊഴിലാളി രാജ്യത്ത് എത്തിയാലുടൻ തൊഴിൽ കരാർ തയാറാക്കുകയും കമ്പനി ഉടമയും തൊഴിലാളിയും അംഗീരിച്ച് ഒപ്പിടുകയും ചെയ്യണം. കൂടാതെ വിസയ്ക്ക് മുൻപുള്ള മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയിരിക്കണം. മെഡിക്കൽ ടെസ്റ്റിൽ പാസായാൽ തൊഴിൽ വിസ, എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നീ നടപടികൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വർക്ക് പെർമിറ്റ് ലഭിക്കുകയുള്ളു. ഇതോടെ ഔദ്യോഗികമായി രാജ്യത്ത് ജോലി ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവും. തൊഴിൽ വിസയിൽ രാജ്യത്തെത്തുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കുന്നതിനും തടസമില്ല. അതേസമയം രണ്ട് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്ന അനുകൂല്യവുമുണ്ട്.
കരാർ വിവർത്തനം മലയാളത്തിൽ
തൊഴിൽ കരാർ അറബിക്, ഇംഗ്ലിഷ് എന്നീ രണ്ട് ഭാഷകളിലായിരിക്കണം. എന്നാൽ ഉദ്യോഗാർഥിക്കു മനസ്സിലാകുന്ന മലയാളം, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, ചൈനീസ്, ദാരി, നേപ്പാളീസ്, സിംഹള എന്നീ ഒൻപത് ഭാഷകളിൽ ഏതെങ്കിലും ഒരു ഭാഷയിലേക്ക് വിവർത്തനം ചെയ്തു നൽകണമെന്നും നിയമം അനുശാസിക്കുന്നുണ്ട് . കൂടാതെ സന്ദർശക വിസയിലെത്തുന്ന വിദേശിയെ റിക്രൂട്ട് ചെയ്യണമെങ്കിലും മേൽപറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. .
ഏകപക്ഷീയമായി മാറ്റരുത്
ഉടമയും തൊഴിലാളിയും ഒപ്പിട്ട കരാറിൽ പിന്നീട് ഏകപക്ഷീയമായി മാറ്റം വരുത്താൻ അനുവാദമില്ല. ഇവ തൊഴിലാളി വായിച്ചു മനസ്സിലാക്കി എന്ന് തൊഴിലുടമ ഉറപ്പുവരുത്തുകയും വേണം. അല്ലെങ്കിൽ തെറ്റായ വിവരം നൽകിയതിന്റെ പേരിൽ തൊഴിലുടമയ്ക്ക് 20,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. കരാറിൽ ഒപ്പിട്ടുകഴിഞ്ഞാൽ 14 ദിവസത്തിനകം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ സമർപ്പിക്കണം. ലഭിച്ച വിസ ഒറിജിനലാണോ വ്യാജമാണോ എന്ന് നോർക്ക വഴിയോ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ വഴി പരിശോധിച്ച് ഉറപ്പുവരുത്താം.