കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി വെർച്വൽ റിയാലിറ്റി (VR) സഹായത്തോടെ എൻഡോസ്കോപിക് സ്പൈൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പ്രശസ്ത സ്പൈൻ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
MRCS പരീക്ഷയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് ഹാലറ്റ് മെഡൽ ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് ഡോ. ഫസൽ റഹ്മാൻ. VR സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാ മേഖലയെ ത്രിമാന ദൃശ്യങ്ങളായി (3D) വലുതായി കൂടുതൽ മികവോടെ കാണാനും MRI, X-ray, CT സ്കാൻ എന്നിവയുടെ തത്സമയ ചിത്രങ്ങൾ VR ഹെഡ്സെറ്റ് വഴി ഒരുമിച്ച് കാണാനും കഴിയും. പല സ്ക്രീനുകൾക്കിടയിൽ ശ്രദ്ധ മാറ്റേണ്ടതില്ലാത്തതുകൊണ്ട്, ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷിതത്വവും വർദ്ധിക്കുന്നു.
എട്ട് മാസമായി ഇടത് കാലിൽ തീവ്രവേദന അനുഭവിച്ചിരുന്ന രോഗിക്ക് പല ചികിത്സകളും ഫലപ്രദമാകാതെ വന്ന സാഹചര്യത്തിലാണ് ഏകദേശം 70 മിനിറ്റ് നീണ്ട VR സഹായത്തോടെയുള്ള എൻഡോസ്കോപിക് ശസ്ത്രക്രിയ നടത്തിയത്. 12 മണിക്കൂറിനുള്ളിൽ രോഗി നടക്കാൻ തുടങ്ങി, അടുത്ത ദിവസം തന്നെ ആശുപത്രിയിൽ നിന്ന് പൂർണ്ണ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തു.
എൻഡോസ്കോപ്പി വഴി സ്പൈൻ സർജറിയുടെ സാധ്യതകളാണ് ഇത് തെളിയിക്കുന്നതെന്ന് ഡോ. ഫസൽ റഹ്മാൻ പറഞ്ഞു. VR സാങ്കേതികവിദ്യയുടെ സഹായം ശസ്ത്രക്രിയയുടെ കൃത്യതയും സമയക്ഷമതയും വർദ്ധിപ്പിക്കുന്നു. രോഗിയുടെ വേദന കുറയാനും, വേഗത്തിൽ സുഖം ലഭിക്കാനും, കൂടാതെ ആശുപത്രിവാസം കുറയ്ക്കാനും ഇത് സഹായിക്കും.
സ്റ്റാർകെയർ ഹോസ്പിറ്റൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറിയക്കാട്ട്, സി.ഇ.ഒ സത്യ, Prof. ഡോ. ശ്രീജിത്ത് ടി ജി (സീനിയർ കൺസൽട്ടന്റ് & ചീഫ് ഓർത്തോപീഡിക് സർജറി സ്റ്റാർകെയർ ഹോസ്പിറ്റൽ), ഡോ. ഫസൽ റഹ്മാൻ ടി (മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക് സ്പൈൻ സർജൻ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





