പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. പോലീസിന്റെ കടുത്ത സമ്മര്‍ദ്ദത്താൽ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കി. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി.
ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ട്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു.