കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് സർവ്വീസ് നിർത്തിയ സൗദി എയർലൈൻസ് കോഴിക്കോട്ടേക്ക് സർവ്വീസ് വീണ്ടും തുടങ്ങുന്നു. ജനുവരിയോടെ സൗദി എയർലൈൻസ് സർവ്വീസുകൾ പുനരാരംഭിക്കുമെന്നാണ് സൂചന. ഇതിനായി കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. സെക്യൂരിറ്റി നടപടികളും ഇതിനോടകം പൂർത്തിയായി. ഡിജിസിഎയിൽ നിന്നും അനുമതിയും കിട്ടിയിട്ടുണ്ട്.
കരിപ്പൂരിൽ വലിയ വിമാനമിറക്കാൻ നിയന്ത്രണമുള്ളതിനാൽ എയർബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തുകയെന്നാണ് സൂചന. 2025 ഒക്ടോബർ അവസാനത്തിൽ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ റിയാദ്–കോഴിക്കോട് സർവീസും ഉൾപ്പെടുത്തുമെന്ന് സൗദി എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ഷെഡ്യൂളിൽ സർവീസ് പ്രഖ്യാപനമുണ്ടായില്ല. ഇതുവരെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുമില്ല. മറ്റു നടപടികളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണു പറയുന്നത്.
. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്നാണ് സൗദി എയർലൈൻസ് കോഴിക്കോട് വിട്ടത്. അപകടത്തെ തുടർന്ന്, വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ആയിരുന്നു ഇത്. കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്നത് സൗദി സെക്ടറിലായതിനാൽ സൗദി എയർലൈൻസിന്റെ വരവ് കാത്തിരിക്കുകയാണ് പ്രവാസികളും തീർഥാടകരും




