കോഴിക്കോട്: കേരള കോൺഗ്രസ് മാണിക്ക് പുറമേ യുഡിഎഫ് പ്രവേശന ചർച്ചകൾ അവസാനിപ്പിച്ച് ആർജെഡിയും. ആർജെഡി യുഡിഎഫിലേക്ക് എത്തിയേക്കും എന്ന രീതിയിൽ നേരത്തെ മുതൽ വാർത്തകളുണ്ടായിരുന്നു. ഏറെക്കാലമായി ഇടതുമുന്നണിയിൽ അതൃപ്തരായി തുടരുന്ന ആർജെഡി മാസങ്ങളായി യുഡിഎഫ് നേതൃത്വവുമായി ആശയവിനിമയം നടത്തി വരികയായിരുന്നു.
വടകര,കൽപറ്റ സീറ്റുകൾ വിട്ടുതരാൻ യുഡിഎഫ് നേതൃത്വം വിസമ്മതം അറിയിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. എൽഡിഎഫിൽ തുടരാനും നിലവിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകൾ കൂടാതെ കോവളം സീറ്റ് കൂടി ആവശ്യപ്പെടാനുമാണ് നീക്കം. ജോസ് കെ മാണി നിയമസഭയിലേക്ക് ജയിച്ചാൽ രാജ്യസഭാ സീറ്റും കൂടി ആർജെഡി ആവശ്യപ്പെട്ടേക്കും.
വടകരയിൽ കെ.കെ രമയെ മാറ്റാനാവില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. രാജ്യസഭാ സീറ്റെന്ന ആർജെഡി ആവശ്യവും യുഡിഎഫ് തള്ളി. ഇതോടെ എൽഡിഎഫിൽ തുടരാനും വടകര, കൽപറ്റ, കൂത്തുപറമ്പ് സീറ്റുകളിൽ വീണ്ടും മത്സരിക്കാനും ആർജെഡി തീരുമാനിച്ചത്. ഇതോടൊപ്പം കോവളം സീറ്റ് കൂടി ആർജെഡി ആവശ്യപ്പെട്ടേക്കും. വടകര സീറ്റിൽ കഴിഞ്ഞ തവണ മനയത്ത് ചന്ദ്രനാണ് പാർട്ടിക്കായി മത്സരിച്ചത്.
കെ.കെ രമ അവിടെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശ്രേംയ്യസ് കുമാർ അവിടെ മത്സരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാൽ ഈ നിർദേശം ആർജെഡി തള്ളി. എൻസിപിയുടെ കൈയിലുള്ള എലത്തൂർ സീറ്റ് വടകരയ്ക്ക് പകരം ഏറ്റെടുക്കാം എന്ന് ആർജെഡി അറിയിച്ചെങ്കിലും എൻസിപി ഇതു സമ്മതിക്കാൻ സാധ്യതയില്ലാത്തതിനാൽ ആ നീക്കവും വഴിമുട്ടി. കൽപറ്റയിൽ ശ്രേംയ്യസ്സ് കുമാർ മത്സരിക്കാൻ സാധ്യതയില്ല. ഒരു യുവനേതാവോ ചിലപ്പോൾ ശ്രേയ്യസ്സിൻ്റെ കുടുംബത്തിൽ നിന്നോ അവിടെയൊരു സ്ഥാനാർത്ഥി ഉണ്ടാവും എന്നാണ് സൂചന. കൂത്തുപറമ്പിൽ കെ.പി മോഹനൻ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ട്.




