കൂടുതൽ പരിശോധനകളുടെ ഭാഗമായി യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിക്ഷേപണം വീണ്ടും മാറ്റി. ഒരു ദിവസത്തേക്ക് കൂടിയാണ് കൗണ്ട്ഡൗണ്‍ നീട്ടിയത്. യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12.39 നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ റോവർ എത്തിക്കുന്ന ലാൻഡറിൽ കൂടുതൽ പ്രീ-ഫ്ലൈറ്റ് പരിശോധനകൾ നടത്തേണ്ടതിനാലാണ് മാറ്റം.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും സ്പേസ് എക്സ് ഫാൽക്കണ്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഇസ്‌പേസിന്റെ ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിനുള്ളിലാണ് റോവര്‍ സൂക്ഷിക്കുക. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവർ. വിക്ഷേപണം നടത്തി അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിലില്‍ ആണ് റോവർ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. മാരെ ഫ്രിഗോറിസിന്‍റെ തെക്കുകിഴക്കൻ പുറം അറ്റത്തുള്ള അറ്റ്ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ആദ്യം ഇറങ്ങുക.
ചന്ദ്രന്‍റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്‍റെ പൊടി, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങൾ എന്നിവകുറിച്ചെല്ലാം കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയെന്നുളളതാണ് റാഷിദ് റോവറിന്‍റെ ദൗത്യം. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം. ദൗത്യം വിജയിച്ചാൽ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമാകും ഇത്.