തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികൾ. പൊലീസ് അറസ്റ്റ് ഒഴിവായതോടെ രാഹുൽ നാളെ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പാലക്കാട് എത്തും എന്നാണ് സൂചന.
വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത് അതേസമയം ഇരയായ പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരിയായ പെണ്കുട്ടി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തനിക്ക് കിട്ടിയ പരാതിയ കെപിസിസി അധ്യക്ഷൻ നേരെ പൊലീസിന് കൈമാറുകയായിരുന്നു.വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.
അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർതഥന നടത്തുകയും പിന്നീട് വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തതിന് ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രാഹുലിന്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട്ഹൗസിൽ എത്തിയപ്പോൾ ‘എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണ’മെന്ന് രാഹുൽ പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോൾ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. പക്ഷെ ക്രൂരമായ ലൈംഗിക അതിക്രമം നേരിട്ടു. മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തിൽ മുറിവുകളുണ്ടായി എന്നുമാണ് പെൺകുട്ടിയുടെ മൊഴി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു.




