ഷാർജയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് വഡോദര സ്വദേശിയാണ് ഇയാളും കുടുംബവും. കഴുത്തു ഞെരിച്ചും വിഷം നൽകിയുമാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു ഷാർജ ബുഹൈറയിൽ യുവാവ് ഭാര്യയെയും നാലും എട്ടും വയസ്സുള്ള രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം 11 നില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.
ഭാര്യയുടെ ശരീരത്തിൽ നിന്ന് വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ കഴുത്തിൽ മുറിപ്പാടുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ കെട്ടിടത്തിനു മുകളിൽനിന്ന് ചാടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാൾ തന്നെയാണ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചത്. പൊലീസ് ഫ്ലാറ്റിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറി ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
ദുബായിലെ പ്രശസ്തമായ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ഡയറക്ടറാണ് ഇയാൾ. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജർമാരെയും ഭാര്യയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആറു മാസമായി ഇതേ കെട്ടിടത്തിലാണ് യുവാവും കുടുംബവും താമസിച്ചിരുന്നത്. കൂടാതെ ഗുജറാത്തിലുള്ള ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനാണ് ശ്രമം. അതേസമയം കൊലപാതകം നടത്താനും ശേഷം ആത്മഹത്യ ചെയ്യാനുമുണ്ടായ കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.