ഓൺലൈൻ ലുഡോ കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായ പാകിസ്ഥാൻ യുവതി യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തി. എന്നാൽ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച യുവതിയെ തിരികെ പാകിസ്ഥാനിലേക്ക് ഇന്ത്യ തിരിച്ചയച്ചു. പത്തൊൻപതുകാരിയായ ഇഖ്‌റ എന്ന പെൺകുട്ടിയാണ് കാമുകനായ മുലായം സിംഗിനെ വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തിയത്.
ഉത്തർ പ്രദേശ് സ്വദേശിയായ മുലായവും പാക് സ്വദേശിനിയായ ഇഖ്‌റയും ഓൺലൈൻ ലുഡോ കളിയിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഇഖ്‌റയോട് ഇന്ത്യയിലേക്ക് വരാനാവശ്യപ്പെട്ടത് മുലായമാണ്. എന്നാൽ പെൺകുട്ടിയ്ക്ക് വീസ ലഭിച്ചില്ല. ശേഷം ആദ്യം പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് എത്താനും അവിടെ നിന്ന് കാഠ്മണ്ഠുവിലെ സനോലി അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് വരാനുമായിരുന്നു പദ്ധതി. കഴിഞ്ഞ ഏഴ് വർഷത്തോളമായി മുലായം ബംഗളൂരുവിലാണ് താമസം.
നേരത്തേ തീരുമാനിച്ചതനുസരിച്ച് സെപ്റ്റബർ 19ന് പെൺകുട്ടി ഇഖ്ര കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെയെത്തിയ മുലായം ഇഖ്രയെ വിവാഹം കഴിച്ച് ഒരാഴ്ച അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് സനോലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന് ദമ്പതികൾ ബംഗളൂരുവിലേക്ക് പോയി. അതേസമയം റാവ എന്ന മറ്റൊരു പേരിലാണ് ഇഖ്ര ബംഗളൂരിവിൽ കഴിഞ്ഞത്.
എന്നാൽ ഇഖ്ര നിസ്‌കരിക്കുന്നത് അയൽവാസികളിലൊരാൾ കാണാനിടയായി. ‘റാവ’ എന്ന പേരിൽ താമസിക്കുന്ന ഇഖ്ര ഹിന്ദുവിശ്വാസിയാണെന്നായിരുന്നു മുലായം അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇഖ്ര നിസ്‌കരിക്കുന്നത് കണ്ടതോടെ സംശയം തോന്നിയ അയൽവാസി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ ഇഖ്‌റയുടെ പാകിസ്ഥാൻ പാസ്‌പോർട്ട് കണ്ടെത്തി. തുടർന്ന് ഇഖ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയും അഠാരി അതിർത്തി വഴി പാകിസ്താനിലേക്ക് തിരികെ അയക്കുകയും ചെയ്തു.