പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി. രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും നിരക്കാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ രാജ്യവ്യാപകമായി മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മാര്‍ക്കറ്റുകള്‍, തെരുവുകള്‍ തുടങ്ങിയ സ്ഥലങ്ങില്‍ ആളുകളെ നിരീക്ഷിക്കാന്‍ യുണിഫോമിലും മഫ്തിയിലുമായി 8,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. അതേസമയം മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ അതിര്‍ത്തി ചെക്ക് പോയിന്റുകളിലും കര്‍ശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള്‍ റൂം വഴിയും അല്ലാതെയുമുള്ള നിരീക്ഷണവുമുണ്ടായിരിക്കും.
അതേസമയം നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പുതുവർഷ ആഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.