ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഏറ്റെടുത്തു. ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് നരേന്ദ്രമോദി പദവി ഏറ്റെടുത്തത്. ജി -20 യുടെ അധ്യക്ഷ പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായാണ് നടത്തുക. കൂടാതെ ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കിമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടായ മാറ്റത്തിന് ഊര്‍ജ്ജം പ്രകരാന്‍ മൂലശക്തിയായി ജി-20യെ മാറ്റുക എന്നതായിരിക്കും അടുത്ത ലക്ഷ്യം. ‘ഡാറ്റ വികസനത്തിന്’ എന്നതായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന കൂട്ടായ്മയുടെ പ്രധാന പ്രമേയങ്ങളിലൊന്ന്. ഡിജിറ്റല്‍ സാങ്കേതിക പരിണാമമാണ് ഇപ്പോഴത്തെ പ്രധാനമാറ്റം. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശക്തിവര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ ടെക്‌നോളജികളെ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സാങ്കേതിക മാറ്റം ഒരു ചെറിയകൂട്ടം ആളുകളിലേക്ക് ഒതുക്കിനിര്‍ത്താതെ എല്ലാവര്‍ക്കും പ്രാപ്യമാകുമ്പോള്‍ മാത്രമാണ് മാറ്റങ്ങളുടെ യഥാര്‍ഥ ലക്ഷ്യങ്ങളിലേക്ക് എത്തുകയെന്നും അദ്ദേഹം ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കാണ് ജി-20 യുടെ അധ്യക്ഷപദവി ഇന്ത്യയ്ക്കുള്ളത്. നേരത്തെ തന്നെ ലോഗോയും പ്രമേയവും വെബ്‌സൈറ്റും ഇന്ത്യ പുറത്തിറക്കിയിരുന്നു. ജി-20യുടെ അധ്യക്ഷപദവി ഇന്ത്യയ്ക്ക് കേവലം നയതന്ത്രപദവിയല്ലെന്നും രാജ്യത്തെക്കുറിച്ച് ലോകവിശ്വാസത്തിന്റെ അളവുകോലും പുതിയ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.