ചെന്നൈ: കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹർജി കോടതി തള്ളി. മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും പറഞ്ഞു.
‘ആടുകളം’ സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം. എന്നാൽ നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താൻ അനുമതി നൽകാനാകില്ല. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ തമിഴ്നാട്ടിൽ നിയമം മാറ്റിയതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാൽ നോക്കാമെന്നും അതിനുമുൻപ് കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കത്തി ഇല്ലാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവൻതൻ നൽകിയ അപേക്ഷ ജില്ലാ കളക്ടർ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.





