കേരളം നാളെ പോളിങ് ബൂത്തിൽ എത്തും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ വോട്ടർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക
വോട്ടർ ഐഡി കാർഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് (വി.ഐ.എസ്) വോട്ടെടുപ്പിന് മുൻപായി കൈപ്പറ്റുക. എന്നാൽ ഇതെരിക്കലും വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയൽ രേഖയല്ല.
2. തിരിച്ചറിയൽ രേഖകൾ
വോട്ടർ ഐഡി കാർഡ് ഹാജരാക്കാൻ സാധിക്കാത്തവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 12 രേഖകൾ ഹാജരാക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എം.ജി.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാൽ പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്, എൻ.പി.ആർ പ്രകാരം ആർ.ജി.ഐ അനുവദിച്ച സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖകൾ, എംപിമാർ എംഎൽഎമാർ എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സർവ്വീസ് ഐഡന്റിറ്റി കാർഡ്, സാമൂഹ്യനീതി – ശാക്തീകരണ മന്ത്രാലയം നൽകുന്ന യൂണിക് ഡിസബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) എന്നിവയിൽ ഏതെങ്കിലും ഒരു രേഖ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
3. ബൂത്തിലെത്തിയാൽ ചെയ്യേണ്ടത്
പോളിങ് ബൂത്തിലെത്തിയാൽ ആദ്യം ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥർ ക്രമമനുസരിച്ച് വോട്ടർമാരെ കടത്തിവിടും. ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു. വോട്ടർ സെക്കൻഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോൾ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും. തുടർന്ന് വോട്ടർമാരുടെ റജിസ്റ്ററിൽ വോട്ടറുടെ ക്രമനമ്പർ എഴുതും. ഒപ്പം വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറും എഴുതും. തുടർന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററിൽ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് വോട്ടേഴ്‌സ് സ്ലിപ് നൽകും. അടുത്തതായി വോട്ടർ എത്തുന്നത് വോട്ടിങ് യന്ത്രത്തിൻറെ കൺട്രോൾ യൂണിറ്റിന്റെ ചുമതലയുള്ള തേർഡ് പോളിങ് ഓഫിസറുടെ മുന്നിലാണ്. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസർ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൻ അമർത്തും. തുടർന്ന് നിങ്ങൾ വോട്ടിംഗ് മെഷീനിൻറെ അടുത്തേക്ക് പോവുക.
4. വോട്ട് രേഖപ്പെടുത്തുന്ന രീതി (ഇ.വി.എം & വിവിപാറ്റ്)
വോട്ടിംഗ് മെഷീനിൽ നിങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടൺ അമർത്തുക. ഉടൻ തന്നെ മെഷീനിൽ നിന്ന് ഒരു ബീപ് ശബ്ദം കേൾക്കാം.
വിവിപാറ്റ് പരിശോധന: ബട്ടൺ അമർത്തിയ ശേഷം മെഷീന് സമീപമുള്ള വിവിപാറ്റ് ബോക്‌സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴ് സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഇതിലൂടെ ഉറപ്പാക്കാം.
5. പോളിംഗ് ബൂത്തിലെ സൗകര്യങ്ങൾ
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ റാംപ് സൗകര്യം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായിരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകാൻ വോളണ്ടിയർമാരുണ്ടാകും.




