പത്തനാപുരം: കൊല്ലം ജില്ലയിലെ പത്തനാപുരം സീറ്റിൽ ആറം തവണയും മത്സരത്തിന് ഒരുങ്ങി കേരള കോൺഗ്രസ് ബി ചെയർമാനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ. 2001 മുതൽ തുടർച്ചയായി മണ്ഡലത്തിൽ ജയിച്ചു കയറുന്ന ഗണേഷിനെതിരെ ശക്തമായ പോരാട്ടത്തിനാണ് യുഡിഎഫ്നീക്കം.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷിനെതിരെ മത്സരിച്ച കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇക്കുറിയും ഇവിടെ മത്സരത്തിന് ഇറങ്ങുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 2021-ൽ 14336 വോട്ടുകൾക്കാണ് ഗണേഷ് ചാമക്കാലയെ പരാജയപ്പെടുത്തിയത്. എന്നാൽ തോറ്റിട്ടും പത്തനാപുരം വിടാതിരുന്ന ചാമക്കാല അവിടെ തന്നെ സ്ഥിരതാമസമാക്കി പ്രവർത്തനം തുടരുകയായിരുന്നു. അഞ്ച് വർഷത്തിന് ശേഷം യുഡിഎഫ് സംഘടനസംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കിയ ശേഷമാണ് ചാമക്കാല ഇവിടെ പോരാട്ടത്തിന് ഇറങ്ങുന്നത്.
2016-ൽ പത്തനാപുരത്ത് നടന്ന താരപോരാട്ടത്തിൽ കോണ്ഗ്രസ് നടൻ ജഗദീഷിനേയും ബിജെപി ഭീമൻ രഘുവിനേയുമാണ് ഇറക്കിയത്. എന്നാൽ കാൽലക്ഷത്തിൻ്റെ വൻ ഭൂരിപക്ഷത്തിന് ഗണേഷ് മണ്ഡലം നിലനിർത്തി. എൽഡിഎഫിൽ സിപിഐ മത്സരിച്ചു പോരുന്ന പത്തനാപുരത്ത് അവർ ഒൻപത് തവണ വിജയിച്ചിട്ടുണ്ട്. എന്നാൽ 2001-ൽ പുതുമുഖമായി എത്തിയ ഗണേഷ് പിന്നീട് മണ്ഡലംതൻ്റെ കോട്ടയാക്കി മാറ്റുകയായിരുന്നു. പലതവണ ഗണേഷ് മുന്നണി മാറി, ഇടയ്ക്ക് പിതാവിനോട് പിണങ്ങി പാർട്ടിയിൽ നിന്നകന്നു. എന്നാൽ അപ്പോൾ എല്ലാം പത്തനാപുരം കൂടെ നിന്നു. എന്നാൽ നിരന്തര പരിശ്രമത്തിലൂടെ മണ്ഡലം പഠിക്കുകയും അറിയുകയും ചെയ്ത ചാമക്കാല കഴിഞ്ഞ തവണത്തെ ആദ്യ പോരാട്ടത്തിൽ തന്നെ ഗണേഷിൻ്റെ ഭൂരിപക്ഷം കാര്യമായി കുറച്ചിരുന്നു. അതേ സ്പിരിറ്റിൽ മുന്നോട്ട് പോയി പിണറായി മന്ത്രിസഭയിലെ സ്റ്റാർ മിനിസ്റ്ററെ വീഴ്ത്താനാണ് ചാമക്കാലയുടെ ശ്രമം.




