ദില്ലി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. പാർലമെന്‍ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്‍റെ പദവി പ്രധാനമന്ത്രിയുടെ പദവി പോലെ തന്നെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി എന്ന സ്ഥാപനത്തെ എങ്ങനെ ബഹുമാനിക്കുന്നുവോ, അതേപോലെ പ്രതിപക്ഷ നേതാവിനെയും ബഹുമാനിക്ക ണുമെന്നും ജോൺ ബ്രിട്ടാസ് ഇന്ന് രാജ്യസഭയിൽ പറഞ്ഞു.
ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ്. അതുകൊണ്ട് തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് വളരെയധികം പ്രാധാന്യമുണ്ട്. സ്പീക്കർ റൂളിംഗ് ഒന്നും നൽകേണ്ടെന്നും, രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഭരണപക്ഷത്തോട് ആവശ്യപ്പെടുക മാത്രം ചെയ്താൽ മതിയെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം ലോക്സഭയിൽ ഇന്നും തുടരുകയാണ്. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കുന്നത് അസാധരണ സംഭവവും ഇന്നുണ്ടായി. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചതും വലിയ വിവാദങ്ങളിലേക്കും തർക്കങ്ങളിലേക്കും സഭ കടന്നതും.




