കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡർ സിബി ജോര്‍ജ് ഇനി ജപ്പാനിലെ അംബാസഡര്‍. കുവൈറ്റിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് സിബി ജോർജ്. ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായ സഞ്ജയ് കുമാര്‍ വര്‍മയ്ക്ക് പകരമാണ് സിബി ജോര്‍ജിന്റെ നിയമിച്ചിരിക്കുന്നത്. സിബി ജോർജ് ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. കുവൈറ്റിലെ പുതിയ ഇന്ത്യന്‍ അംബാസഡറെ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
കൊവിഡ് മഹാമാരി രൂക്ഷമായി നിന്ന 2020-ലാണ് കുവൈറ്റില്‍ സിബി ജോര്‍ജ് ഇന്ത്യന്‍ അംബാസിഡറായെത്തുന്നത്. പ്രതിസന്ധിയിലായിരുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസി താങ്ങായി കൂടെ നിന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സിബി ജോർജ്. കോവിഡ് രൂക്ഷമായ സാഹചര്യങ്ങളിൽ പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താനുള്ള സൗകര്യമൊരുക്കാനും സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
സിബി ജോര്‍ജ് 1993 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫിസറാണ് . എംബസിയില്‍ അദ്ദേഹം നടപ്പിലാക്കിയ ഓപ്പണ്‍ ഹൗസ് പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ആദ്യമായി കുവൈറ്റില്‍ വേദിയൊരുക്കിയതും സിബി ജോർജാണ്. വിദേശകാര്യ സര്‍വീസിലെ മികവിന് എസ് കെ സിംഗ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.