ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വ്യോമ സേനയുടെ എട്ട് വിമാനങ്ങള്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തി. സൗദി വ്യോമ സേനയും ഇന്ത്യന്‍ അംബാസഡറും ചേര്‍ന്ന് റിയാദിലെ റോയല്‍ എയര്‍ഫോഴ്‌സ് ബേസില്‍ വച്ച് ഇന്ത്യന്‍ സംഘത്തെ സ്വീകരിച്ചു.
അതേസമയം ഇന്ത്യാ-സൗദി ഉഭയകക്ഷി സൗഹൃദത്തില്‍ സൈനിക നയതന്ത്രം മികച്ച പങ്കാണ് വഹിക്കുന്നതെന്ന് വ്യോമ സേനാ അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങിൽ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. ഡിഫന്‍സ് അറ്റാഷെ കേണല്‍ ജി എസ് ഗ്രിവാല്‍, സൗദി റോയല്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് മിറാജ് ഫൈറ്റര്‍ ജെറ്റ്, രണ്ട് സി17, ഒരു ഐഎല്‍ 78 ടാങ്കര്‍ എന്നിവയാണ് സൗദിയിലെത്തിയത്. ഇന്ത്യയുടെ 145 വ്യോമ സേനാ അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സിറിയ, തുര്‍ക്കി ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ദുരന്ത നിവാരണ ദൗത്യമായ ഓപറേഷന്‍ ദോസ്തില്‍ പങ്കെടുത്തവരാണ്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം കോബ്രാ വാരിയര്‍ സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി യുകെയിലേക്ക് തിരിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.